Monday, April 30, 2007

പ്രസവ വേദന

എന്റെ ഹ്യദയത്തിനു ഗര്‍ഭം,
ഇരുട്ടില്‍ മുളക്കുന്ന വിത്ത്.
എന്റെ ഹ്യദയത്തിനു നോവുകെട്ടി,
വരിഞ്ഞു മുറുകുന്ന പ്രസവവേദന.
പൊള്ളുന്ന ഉരുകുന്ന വേദന.
ഉലര്‍ത്തിയ മുടികള്‍ക്കും
തുടിക്കുന്ന മുലകള്‍ക്കും
ഇടരുന്ന കാലടികള്‍ക്കും ഇടയില്‍...
എന്റെ ഹ്യദയത്തിനു പ്രസവവേദന.
അസൂയയെയും, വെറുപ്പിനെയും
ഞാന്‍ ഇരട്ടപെറ്റു.
മൂന്നാമന്‍ സ്നേഹം...
ചാപിള്ള.

Friday, April 27, 2007

പ്രണയം മണ്ണാങ്കട്ട...

കാമുകാ...
നിന്റെ കരങ്ങളില്‍ ഞാന്‍ ഉറങ്ങി വീണു,
സ്വപ്നങ്ങളെ സ്വപ്നം കണ്ടു,
കാണാത്ത സ്വപ്നങ്ങളും,
രുചിക്കാത്ത വീഞ്ഞും,
കൊഴിയാത്ത പൂക്കളും,
പാടാത്ത ഗാനങ്ങളും,
വെറുക്കാത്ത സൌന്ദര്യങ്ങളും...
ഞാന്‍ ഉണര്‍ന്നപ്പോള്‍,
കാമുകന്മാര്‍ കെട്ടുക്കഥയിലായിരുന്നു.

Thursday, April 26, 2007

എന്റെ ഓരോ ആര്‍ത്തവവും എനിക്ക് പിറക്കാതെ പോയ, എന്നില്‍ തുളുമ്പിയ എന്റെ കുഞ്ഞുങ്ങളല്ലെ? വെളുത്ത ശവക്കച്ചയില്‍ അവരെ പൊതിഞ്ഞു ഞാന്‍ എല്ലാ മാസവും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. എന്റെ പിറക്കാതെ പോയ കുഞ്ഞുങ്ങള്‍...
പതിനാറാം രാവായി ഉദിച്ചതും ഞാനായിരുന്നു. ഒരു രാവില്‍ ഭാര്യയും, മറ്റൊരു രാവില്‍ വേശ്യയും, പിന്നൊരു രാവില്‍ തലാഖിന്റെ സഖിയുമായി കെട്ടടങ്ങിയ ഇളം ചന്ദ്രികയും ഞാനായിരുന്നു. എന്റെ തീരാതെ പോയ ചന്ദ്രഗ്രഹണവും...
ഇതും പ്രേമമായിരുന്നു, അറിയാതെ പോയ നിന്നോടും, പറയാ‍തെ പോയ അവനോടും, തൊടാതെ പോയ വിരലിനോടും. എന്റെ വീഴാതെ പോയ കണ്ണീരിനോടും...

ഞാന്‍ വളര്‍ന്നപ്പോള്‍...

ഇന്നലെ എഴുതിയ മഷിയുടെ കറുപ്പ്,
ഇന്നെന്റെ മുഖം കറുപ്പിക്കുന്നു.
ഇന്നലെ ഉടുത്ത പട്ടുപാവാട,
ഇന്നെന്റെ തുടയിലെ ചോരയൊപ്പുന്നു.
ഇന്നലെ കിലുക്കിയ വളയും ചിരിയും,
ഇന്നെന്റെ കൂടെ പൊട്ടിച്ചിതറുന്നു.
ഇന്നലെ പിടിച്ച കരങ്ങള്‍,
ഇന്നെന്റെ മുലകളെ പിഴിയുന്നു.
ഇന്നലെ പറിച്ച പൂക്കള്‍,
ഇന്നെന്റെ നാണം മറക്കുന്നു.
അല്ല ശ്രമിക്കുന്നു.

Wednesday, April 25, 2007

പ്രണയം ഗുളികയാണ്
പ്രണയം ഹ്യദയാഘാത ഗുളിക പോലെയാണ്,
നാക്കിനടിയില്‍ ഒളിച്ച് വെക്കുമ്പോള്‍ മധുരം.
വേദനകള്‍ അലിഞ്ഞു ഇല്ലാതെയാകുമ്പോള്‍,
കയ്പ്പിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയും.

ഇക്കിളി.


സ്വതവേ ഇക്കിളിക്കാരിയാ അവള്‍. ആരു തൊടുമ്പോഴും ഇക്കിളിയുടെ അസഹനീയമായ അലകളില്‍ പൊട്ടിച്ചിതറുന്നവള്‍.

ഉമ്മയുമായി ഈ കാര്യത്തില്‍ ഇടക്കിടെ ഒരു അടിയും കിട്ടും - തലയില്‍ എണ്ണ തേച്ചുകൊടുക്കുമ്പഴും, മാലയുടെ കണ്ണി കടിച്ചുറപ്പിക്കുമ്പോഴും, പാവാടക്ക് അരവണ്ണം അളക്കുമ്പോഴും, അവളുടെ ഇളയവള്‍ ഉറക്കത്ത് കെട്ടിപ്പിടിക്കുമ്പോഴും അവളുടെ ഒടുക്കത്തെ ഇക്കിളി കാരണം ഉമ്മക്ക് “പിരാന്ത്” പിടിക്കും. അവള്‍ക്കും തോന്നാറുണ്ട് കുറച്ച് അധികമായി പോയെന്ന്... അവളെ കീഴടക്കാന്‍ ഒരു ആയുധമായി ഈ ഇക്കിളിയെ അവളുടെ കൂട്ടുകാരികളും, കൂടപ്പിറപ്പുകളും ഉപയോഗിച്ചു. ചെരുപ്പ് വാങ്ങാനോ, വള വാങ്ങാനോ പോകുമ്പോള്‍ അവളുടെ ഇക്കിളി കടക്കാരെ ഭയപ്പെടുത്തി.

അവള്‍ രഹസ്യമായി പൈങ്കിളി വാരികകളിലെ ഡോക്ടറോട് ഇക്കിളി കുറക്കാനുള്ള വീട്ടുവൈദ്യസൂത്രങ്ങള്‍ക്കും ഒറ്റമൂലികള്‍ക്കും എഴുതി. ആരും ഒന്നും മിണ്ടീല. ഇക്കിളി കുറഞ്ഞുമില്ല.


സ്വതവേ ഇക്കിളികാരിയായ അവളെ രാത്രിയുടെ കനത്ത മൂടുപടത്തിനടിയില്‍ വച്ച്, മഴയുടെ ചൂടുനിശ്വാസത്തില്‍ അവന്‍ തൊട്ടു. ഇക്കിളി കൊണ്ട് പൊട്ടിച്ചിതറാന്‍ തയ്യാറെടുത്ത് നിന്ന അവള്‍ അത്ഭുതത്തോടെ അവനെ ഇടങ്കണ്ണിട്ട് നോക്കി... ഇക്കിളിയില്ല. തന്റെ മാറിലും, അരയിടുപ്പിലും, കഴുത്തിലും ഇക്കിളിക്കു പകരം പുതിയൊരു അനുഭൂതി പൊട്ടിച്ചിതറുന്നു!!! ഇതെങ്ങനെ എന്നു അത്ഭുതം കൂറുമ്പോള്‍ പണ്ട് പണ്ട് സയന്‍സ് ക്ലാസില്‍ കൊണ്ടമേരി ടീച്ചര്‍ പറഞ്ഞത് അവള്‍ ഓര്‍ത്തു “സ്വന്തം ശരീരത്തെ ഇക്കിളിപ്പെടുത്താന്‍ സാധ്യമല്ല. അബോധമനസ്സില്‍ ശരീരം അതു ഗ്രഹിച്ചെടുക്കുന്നു...”

സ്വതവേ ഇക്കിളിക്കാരിയായ അവള്‍ അങ്ങനെ സ്വന്തം ശരീരത്തോട് ഒട്ടിക്കിടന്നു.

Tuesday, April 24, 2007

I am a paragraph
Translated from you.
Female trancreated,
Of words raw, but few.